ആദ്യ യാത്രയെ കുറിച്ച് ഒരുപാട് ഓർമ്മകൾ ഒന്നുമില്ലെങ്കിലും അഞ്ചാം വയസ്സിൽ കുറ്റിപ്പുറത്തു നിന്നും കൊല്ലത്തേക്കുള്ള ട്രെയിൻ യാത്ര ചെറുതായി ഓർമയിലുണ്ട്. ഉപ്പാക്ക് ലീവ് കിട്ടാത്തതുകൊണ്ട് ഞങ്ങളെ ട്രെയിൻ കയറി വിട്ടതിനു ശേഷം തിരിച്ചു പോയി. ബർത്ത് ബുക്ക് ചെയ്തതിനാൽ സുഖകരമായ യാത്രയായിരുന്നു. എൻറെ ബാല്യകാലത്തെക്കുറിച്ച് എഴുതിയപ്പോൾ പലരും പറഞ്ഞ ഒരു കാര്യം ഇത്രയും ചെറുപ്പത്തിലുള്ള കാര്യങ്ങളൊക്കെ ഓർത്തിരിക്കാൻ പറ്റുമോ ? എൻറെ ഓർമ്മയിൽ അതെല്ലാം ഉണ്ടെന്നു പറഞ്ഞപ്പോഴും പലർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു. ചുമ്മാ എഴുതുന്നതല്ലേ എന്നും പറഞ്ഞവരുണ്ട്. ഒരുപക്ഷേ പഴയ കാര്യങ്ങളൊക്കെ വീട്ടിൽ ഇടയ്ക്കിടയ്ക്ക് പറയുന്നത് കൊണ്ടാവാം തെളിഞ്ഞ ചിത്രങ്ങൾ പോലെ എല്ലാം എനിക്ക് എഴുതാൻ കഴിയുന്നത്.
വലുതായി കഴിഞ്ഞപ്പോൾ ഓരോ അവധിക്കാലത്തും ഉള്ള ട്രെയിൻ യാത്രകൾ ഒരുപാട് ആസ്വദിച്ചിരുന്നു. ഒരാഴ്ച മുമ്പേ ഒരുക്കങ്ങൾ തുടങ്ങും. വായിച്ച പുസ്തകങ്ങൾ ആണെങ്കിൽ പോലും കൊണ്ടുപോകാൻ വേണ്ടി എടുത്തുവെക്കും. റെയിൽവേ സ്റ്റേഷനിൽ നിന്ന് ആ ലക്കം ബാലരമ വാങ്ങൽ വളരെ നിർബന്ധമായ ഒരു കാര്യമായിരുന്നു.
ജനാലക്കരികിലെ സീറ്റിൽ ആരും ഉണ്ടാവരുതേ എന്നാണ് ചിന്ത. അവിടെ ആരെങ്കിലും ഉണ്ടെങ്കിൽ തന്നെ അവർ ഇറങ്ങുന്ന സ്റ്റേഷൻ എത്രയും പെട്ടെന്ന് ആവണേ എന്ന് പ്രാർത്ഥിക്കും. പുറത്തെ കാഴ്ചകളും ആസ്വദിച്ചു യാത്ര ചെയ്യുമ്പോൾ സമയം പോകുന്നത് തന്നെ അറിയില്ല. വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ ചോറും ട്രെയിനിലെ ചായയും അടുത്തിരിക്കുന്ന ആളുകളുടെ കുശലാന്വേഷണങ്ങളും മറക്കാനാകാത്ത ഓർമ്മകളാണ്.